വെള്ളിയാഴ്‌ച, ഒക്‌ടോബർ 12, 2012

ചെങ്കിസ്ഖാൻ കിതയ്ക്കില്ല

സിംഹങ്ങളെല്ലാം
അതിഥി മന്ദിരങ്ങളിലും
ഗണികാലയങ്ങളിലും
ക്രീഡാവിവശരായി ഉറങ്ങുകയാണ്.

ഗുഹകളെല്ലാം
അരാജകജന്തുക്കളുടെ കല്ലേറിൽ
തകർന്നു പൊടിഞ്ഞു.

കാട്ടുമുയലുകളുടെ
കൊണ്ട വിളയാട്ടമാണിപ്പോ.

ഒരൊറ്റ ക്യാരറ്റിനുപോലും
മണ്ണിലൊളിയ്ക്കാനൊക്കാറില്ല.

അതൊക്കെ മാന്തിപ്പൊളിച്ച്,
മുഖം കടിച്ചുപറിച്ച്,
നഖമാഴ്ത്തി,
കാട്ടുചോലകൾ തോറും
ചീന്തിയെറിയുകയാണവ.

വലിച്ചീമ്പിയ
രസക്കൂട്ടിൽ മദിച്ചോടി,
ഇളമ്പുല്ലുകൾ ചവച്ചുതുപ്പി,
ചെങ്കിസ്ഖാൻ ചമയുകയാണവ.

കിതപ്പില്ലാത്ത ഓട്ടങ്ങളിലാണ്
മുയലുകൾ;ചെങ്കിസ്ഖാന്മാർ.

ബുധനാഴ്‌ച, ഒക്‌ടോബർ 03, 2012

ജഡത്വത്തിന്റെ തനത് പകർപ്പുകൾ


ചില ചിത്രങ്ങളിൽ കാണാം,
ആളുകളുടെ പുറകിൽ
പുഞ്ചിരിച്ച്,
ആർത്തുകരഞ്ഞ്,
നിസ്സംഗതയുടെ പരകോടിയിൽ നിന്ന്,      
പുരാണം ഉരുക്കഴിയ്ക്കുന്ന
പ്രൗഢഗംഭീരശില്പങ്ങൾ.


അരികുപൊടിഞ്ഞ മണൽക്കല്ലിലൂടെ
ചരിത്രം ഊതിപ്പറപ്പിയ്ക്കുന്ന,
ഭാവനയ്ക്ക് അതിരുകുറ്റി കൽപ്പിച്ചിരുന്ന
രാജാങ്കണങ്ങൾ.

ചിലപ്പോഴാകട്ടെ
തലയിലെ അലങ്കാരത്തൊപ്പിയ്ക്ക്,
അരികിലോ അകത്തോ ഉള്ള വിഖ്യാത പ്രതിഭയ്ക്ക്,
ധരിച്ച വേഷവിശേഷത്തിന്
ഒക്കെയാകും പ്രാധാന്യം.

ചിലപ്പോൾ
പരീക്ഷാഹാൾടിക്കറ്റിലെ
3.5 X 4.5 cm ചതുരക്കളത്തിൽ
വരാനിരിയ്ക്കുന്ന അക്ഷരാങ്കമോർത്ത്
ഭയന്ന് വിറച്ചിരിയ്ക്കും.

മറ്റൊരിയ്ക്കൽ
പറിച്ചുനടലിന്റെ മുദ്ര പതിയാൻ
വേദനയിരമ്പുന്ന
അറുത്ത തലയായി
പാസ്പോർട്ടിൽ.
അല്ലെങ്കിൽ
ലൈക്ക് ശൈലങ്ങളേറുവാൻ,
മുഖദേഹാലങ്കാരധാരാളിത്തത്തിൽ
സോഷ്യൽ നെറ്റ് വർക്കുകളിൽ,
മെയിൽ ഇൻബോക്സുകളിൽ.

ഇടയ്ക്ക്,
ചിത്രവിശാരദരുടെ,
വടിവൊത്ത ഫ്രെയ്മുകൾക്കും
ക്യാമറാ ആംഗിളുകൾക്കും
മനുഷ്യഛായ നൽകാൻ,
പ്രദർശനയന്ത്രമായി.

ഒരിയ്ക്കൽ പോലും
തനത് പകർപ്പെടുക്കപ്പെടാതെ,
ഒടുക്കം
ചരമപേജിലെ
1"X 2" കോളത്തിൽ.

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...