വ്യാഴാഴ്‌ച, മാർച്ച് 15, 2012

വാകമരത്തണലില്‍

കല്ലമ്പലങ്ങളിൽ കാറ്റിന്റെ സംഗീതം
ഒരു മഴപ്പാട്ടുപോൽ നേർത്തുതേങ്ങി.
മെയ്യമർന്നാനന്ദ സാഗരം സൃഷ്ടിച്ച
വാടിയിൽ പുഷ്പങ്ങൾ വീണുണങ്ങി.

പ്രണയാർദ്രകൂജനം കിളികൾ പൊഴിച്ചാർത്ത
പൂമരം വേനലിൻ നോവറിഞ്ഞു.
മധുരവാഗ്ഹിമവർഷം കുളിർകോരിയണിയിച്ച
ഉഷസ്സിൽ വിരഹത്തിന്നിരുൾപടർന്നു.

സമവാക്യ സിദ്ധാന്ത സംഹിതകൾ തീർത്ത
വിജ്ഞാനവായ്പ്പിന്നിടിമുഴക്കം.
അന്തരംഗത്തിങ്കൽ ആത്മബോധത്തിന്റെ
കൈത്തിരി തെളിയിച്ച ഗുരുകടാക്ഷം.

വേർപ്പിൻ മഹത്വവും,മിത്രഗുരുത്വവും,
കൂട്ടായ്പ്പണി തീർത്ത കൊട്ടാരങ്ങൾ.
സുകുമാരസൗഹൃദവേളയി ഭാഷണ-
ഭോഷത്വം നാമൊന്നായ് കേട്ടിരുന്നൂ.

ഇന്നീ വഴിത്താര പലതായ് പിരിയവേ,
പഥികരായ് നാമെല്ലാം കൺനിറഞ്ഞോർക്കവേ,
നമ്മെപ്പിരിയുവാനാകില്ലൊരിയ്ക്കലും
നമ്മിലിന്നാർക്കുമെന്നറിയുന്നു നാം.

അത്യന്ത സുന്ദരപാഠ്യകാലങ്ങളേ...
പേരിനായ് മാത്രമീ യാത്രാമൊഴി.
പ്രോജ്ജ്വലസൗഹൃദ പ്രണയകാലങ്ങളേ...
പേരിനായ് മാത്രമീ യാത്രാമൊഴി...
വെറും...
പേരിനായ് മാത്രമീ യാത്രാമൊഴി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...