വെള്ളിയാഴ്‌ച, നവംബർ 29, 2013

വെളിച്ചേറ്റെറക്കം

ആകാശത്തിന്റെ അകിടിൽ നിന്നും,
നേരം കറക്കിയെടുക്കുന്ന,
വെളിച്ചത്തിന്റെ വെളുത്ത പാലിഴകളിലൂടെ
ഒഴുകിയിറങ്ങിവരുന്ന, സഞ്ചാരികളുടേതാണ് ഈ വീട്.
അതുകൊണ്ടു തന്നെ,
നിഴലുകൾക്ക് മേലെ പ്രകാശം ചൊരിയാൻ
ഞങ്ങൾ ദീപങ്ങൾ നിരത്താറില്ല.
വെളിച്ചത്തിൽ കുളിച്ചുകയറിയവർക്ക്
ഇരുട്ടിലല്പം തുവർത്തിക്കറുക്കണമല്ലോ.

ഞങ്ങളുടെ മേനികൾക്ക് നിറങ്ങളില്ല.
ഒരു ചില്ലുകഷണത്തിലൂടെയെന്നപോലെ
വെളിച്ചം തുളച്ചേറിയിറങ്ങുന്നു.
ഞങ്ങൾ കാഴ്ചകളെ വെറുക്കുകയും
കാഴ്ചയില്ലായ്മയുടെ വെളിച്ചശേഷിപ്പുകളെ
വല്ലാതെ പ്രണയിക്കുകയും ചെയ്യുന്നു.

ഞങ്ങളുടെ ഘടികാരങ്ങൾക്ക്
വെളിച്ചം/ഇരുൾ എന്ന പോലെയോ
പകൽ/രാത്രി എന്ന പോലെയോ
യാതൊരു കെട്ടുകളുമില്ല.
അവ
പ്രണയരസം നുകരുവോളം ഉണർന്നിരിയ്ക്കുകയും
പച്ചമേനിയുടെ ചൂരുവിടുന്തോറും ഉറങ്ങിപ്പോവുകയും ചെയ്യുന്നു.

ഓരോ അന്തിയാകുമ്പോഴും
ജീവരക്തത്തിന്റെ ചെമ്പനിഴകൾ
പടിഞ്ഞാറേയ്ക്കെറിഞ്ഞ്
ഞങ്ങൾ യാത്രയാകുന്നു.
വെളിച്ച സഞ്ചാരികളുടെ മറുലോകപ്രവേശങ്ങൾ.

ബുധനാഴ്‌ച, നവംബർ 20, 2013

ഉറുമ്പരിച്ച എരിവുകള്‍

ഒരു ഉറുമ്പ് ഇഴഞ്ഞുകൊണ്ടിരിയ്ക്കുന്നു.
പവർ സർക്യൂട്ടിൽ കയറി നിന്ന്,
ആത്മഹത്യ ചെയ്താണത്
സിസ്റ്റം ഓൺ ചെയ്തത്.
പ്രേത സിനിമകളിലെ
കൊളുത്തിട്ട വാതിലും കടന്നെത്തുന്ന
ആത്മാക്കളെപ്പോലെ
ഉറുമ്പും,
പാസ്വേഡിട്ടു തുറക്കാതെ തന്നെ
ലാപ്പിലെ ഫയലുകളിലേയ്ക്ക് പരകായപ്രവേശം നടത്തി.

ആത്മാക്കളുടെ ഒരു കാര്യം.

മധുരമുള്ള കുറേ ഗാനങ്ങൾ,
ഗെയ്മുകളിൽ
അൺലോക്ക് ആകാതെ കിടക്കുന്ന
കുറേ തണുത്തിരുണ്ട പാതാളവഴികൾ.
എല്ലാം
ഉറുമ്പുകൾക്ക്
പ്രിയമുള്ളേടങ്ങൾ.

പക്ഷേ,
പാതിരകളിൽ,
നിയമത്തോടു പോടാ പുല്ലേന്നും പറഞ്ഞ്,
ഞാൻ തുറക്കാറുള്ള,
എരിവും പുളിയുമുള്ള നീലസ്ഥലികളിലേയ്ക്കാണ്
ആ ഉറുമ്പും നീങ്ങുന്നത്.

വഴികളിൽ
മരിച്ച ഉറുമ്പുകളുടെ
നിലയ്ക്കാത്ത ഘോഷയാത്രകൾ.

മോണിറ്ററിന്റെ മുഖത്തു കുറേ
സാങ്കൽപ്പിക വരകളും കുറിച്ച്
ഇർവ്വിൻ ഗാർവ്വിയുടെ
പാരാസൈക്കോളജി പുസ്തകത്തിന്റെ
പൈറേറ്റഡ് കോപ്പിയുള്ള ഫോൾഡറിലേയ്ക്ക്,
അവ മാർച്ച് ചെയ്യുന്നു.

പൂജ്യങ്ങളും ഒന്നുകളും ചേർത്തുവച്ച്
കൊത്തങ്കല്ലു കളിക്കാനിരിയ്ക്കവേ,
മിൽഫുകളിൽ* ഈഡിപ്പസ് കോമ്പ്ലക്സ് കണ്ട അവ,
പലതിന്റേയും,
പുനർവ്വായന ആവശ്യപ്പെടുകയാണ്.

ഞായറാഴ്‌ച, സെപ്റ്റംബർ 08, 2013

അമാൻഡാ ജോസിയുടെയും ജാരൻ

പുകമഞ്ഞിന്റെ പാളി,
ജനൽച്ചില്ലിൽ തീർത്ത മങ്ങൽ,
ഒരു കണ്ണായി വളരുന്നത് കണ്ടത്
അമാൻഡാ ജോസിയാണ്.

അന്നേരം,
ഓർമ്മയില്ലാത്തൊരു ലോകത്ത്
ആത്മസമർപ്പണം ചെയ്ത് കിടക്കയായിരുന്നു ഞാൻ.
ഉറക്കം വിൽക്കാറുള്ള
പുസ്തകശാലക്ക് പുറത്ത്
ഇടുങ്ങിയ മുറിയ്ക്കുള്ളിൽ,
നെരിപ്പോടിന്റെ വെളിച്ചത്തിന്
ഇരുട്ടിനെ തളയ്ക്കാനാകാത്ത
നട്ടപ്പാതിരായ്ക്ക്.

ആ കണ്ണ്,
പന്നിപ്പടക്കത്തിന്റെ വെളിച്ചത്തോടെയും ഒച്ചയോടെയും
പൊട്ടുന്നതു കണ്ടതും
എന്റെ അമാൻഡാ ജോസി തന്നെ.

ആ സ്ഫോടനങ്ങളിൽ നിന്നും തീ തിന്ന്,
ഒന്നിനു പുറകെ ഒന്നായി തെളിയുന്ന
വഴിവിളക്കുകൾ.
പന്തല്ലൂക്കാരൻ ജോണിയുടെ വീടിനു മുന്നിലെ
ഇടവഴിയിലൂടെ വലത്തോട്ടു തിരിയുന്ന വെളിച്ചം,
കനോലി കനാലെത്തുന്നതോടെ
കുറേ മിന്നാമിനുങ്ങുകളും
മിനുങ്ങും മീനുകളുമായി മാറുന്നു.

കനാൽക്കരയിലെ,
ജോസിയേട്ടന്റെ
(അതായത് അമാൻഡയുടെ കെട്ട്യോന്റെ) വീട്
ഒരു കനലായി
പൊള്ളി വേവുന്നു.
രണ്ട് പെൺകുഞ്ഞുങ്ങളുടെ നാഭിയിൽ
ചുവന്ന തെരുവിന്റെ കണ്ണാടിമുഖം.
ചുമലിൽ രതിനുകം.

എന്റെ മേനിച്ചൂടിൽ നിന്നും
അവൾ,
അമാൻഡാ ജോസി,
ഉരുകിയൊഴുകി മണ്ണോടു ചേർന്നു.
വിയർപ്പു പോലെ.

സായ്വ് കൊക്കയിലെ ആത്മഹത്യകൾക്കും,
പശ്ചാത്താപങ്ങൾക്കും,
എന്റെ ചുവന്ന രാത്രികൾക്കും
അന്ത്യമില്ലാത്ത തുടർച്ചകൾ.
 

ചൊവ്വാഴ്ച, സെപ്റ്റംബർ 03, 2013

വിപ്ലവകാരി

രണ്ടുവരക്കോപ്പിയിൽ
വര മുട്ടി,
തല മുഴച്ച അക്ഷരങ്ങൾ
നഷ്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ്.

രണ്ട് അതിരുകൾക്കപ്പുറം
വളരാതെ പോയ 
യൗവ്വനത്തിന്റെ,

നാലു മൂലകൾക്കകം
നിലച്ചുപോയ
കുറേ താടിക്കാരുടെ.

തേയ്ക്കാത്ത ചുമരടരിൽ നിന്നും
പാറി മുഴങ്ങുന്ന
ഒരു വേട്ടാളന്റെ,

പ്രതിഷേധത്തിനും
അനുശോചനത്തിനുമിടയ്ക്ക്
കൊടിയടയാളമായ
പിഞ്ഞിയ
കടലാസുജീവിതങ്ങളുടെ.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 15, 2013

ഓസ്മോസിസ്

എന്റെ കണ്ണുകൾ പിഴിയുക.
അതെ,
വെള്ളത്തിൽ കുതിർത്തെടുത്ത
ഒരു വസ്ത്രം പിഴിയുന്ന കണക്കുതന്നെ.
ഒടുക്കം,
നാളികേരക്കണ്ണിനു മുകളിലെ
ചകിരിയെന്ന പോലെ,
പീലികളെ പിഴുതുമാറ്റുക.

കൃഷ്ണമണിയുടെ
കേന്ദ്രബിന്ദുവിൽ നിന്നും
തലച്ചോറിലേയ്ക്കൊരു
തുരങ്കമുണ്ടാക്കുക.

നിങ്ങളുടെ വായിലേയ്ക്കെന്റെ
തല കമിഴ്ത്തുക.
കണ്ണിലൂടെ ഊർന്നിറങ്ങി
വെളിച്ചപ്പെടുന്നവയെ
ഒരു തുള്ളി കളയാതെ
കുടിച്ചൊടുക്കുക.

ബുധനാഴ്‌ച, ജൂലൈ 10, 2013

ജിപ്സിപ്പുല്ല്


ഒരു പുൽക്കൊടി
തുഷാരമായി
മറ്റൊന്നിന്റെ കണ്ണിലേയ്ക്കെപ്പോഴും
ഇറ്റി വീണുകൊണ്ടിരിയ്ക്കുന്നു.
കാഴ്ചയുടെ തണുപ്പായി
അവർ പ്രണയസല്ലാപം നടത്തുന്നു.
കാറ്റു വരുമ്പോൾ,
ഒരിടത്തേയ്ക്കവർ
ഇറുകിപ്പുണർന്ന് ചായുന്നു.

അവന്റെ അമ്മ,
തോട്ടിറമ്പത്തൊരിയ്ക്കൽ
വലിയൊരു പുല്ലായിരുന്നു.
മേനിയാകെ നനഞ്ഞവൾ
വെള്ളത്തോടു കിന്നരിച്ചുകൊണ്ടിരിയ്ക്കേ,
മീൻ കൊത്തിയെടുത്ത വിത്ത്
തോടിന്റെ ഗർഭത്തിൽ നിന്നും
പറിച്ചെടുത്ത് കരയിൽ വച്ചത്
ഒരു വേനലാണ്.
ലാളന തീരുവോളമവൻ,
വേനലച്ഛനെ ഉമ്മവച്ചുറങ്ങി.
ഇക്കഴിഞ്ഞ മഴയിൽ,
ഒന്നരയടിപ്പൊക്കമുള്ള
ഒത്തൊരാൺപുല്ലായി വളർന്നു.

അവളൊരു ജിപ്സിപ്പുല്ലാണ്.
എന്നുവച്ചാൽ
ജിപ്സികളുടെ പാരമ്പര്യമുള്ള പുല്ലെന്നു തന്നെ!
കാറ്റിനു താളമൊപ്പിച്ച്
നൃത്തം ചവിട്ടാറുള്ളതും
ഇലയനക്കങ്ങളിൽ
സംഗീതം സന്നിവേശിപ്പിയ്ക്കാറുള്ളതും
അതുകൊണ്ടാണ്.

അവളുടെ അമ്മ,
ലാറ്റിനമേരിയ്ക്കൻ കാടോളം
വളർന്നു നടന്നു.
ഒരുപാടു നാടുകളുടെ
ദഹനപാതയിലൂടെ കയറിയിറങ്ങി.
കുറേയേറെ
അന്തിക്കാളകളുടെ അടിയിൽ
ചോരയും ജീവനുമൊലിപ്പിച്ച് കിടന്നു.
ആൺപുല്ലുകൾ കുടഞ്ഞിട്ട
ചളി കുടിച്ചാണ്
കറുത്തതും ചത്തതും,
വിത്തു മുളച്ചതും.

ചത്തതും ചീഞ്ഞതും തൂവെള്ള പാലായി.
മണ്ണ് പതുപതുത്ത മുലയായി.
വേര് നനുത്ത ഇളം ചുണ്ടായി.
അവൾ
ഒന്നരയടിപ്പൊക്കമുള്ള
ഒത്തൊരു പെൺപുല്ലായി.

അവർ രണ്ടുപേരും,
വണ്ടെന്ന മധ്യവർത്തിയില്ലാതെ,
കെട്ടിപ്പിടിച്ച്
പരാഗണം നടത്തുന്നു.
ഇലയോടില ചേർത്ത്
ഉമ്മ വയ്ക്കുന്നു.
കാലം ദേഹം ദേശം സ്നേഹം
ഇവ
രണ്ട് തണ്ടുകളിലേയ്ക്ക് ചുരുങ്ങുന്നു.
രവിവർമ്മച്ചിത്രത്തിലെ ജിപ്സിപ്പെൺകൊടിയുടെ
വരണ്ട മുടിപോലെ
അടക്കമില്ലാതെ ഒതുങ്ങുന്നു.

ചൊവ്വാഴ്ച, ജൂലൈ 09, 2013

പൊറകോട്ട്

ചുളിവു വീണ ബെഡ്ഷീറ്റിനു മുകളിൽ,
പത്തു മിനിറ്റു മുൻപ്,
നീയും ഞാനും
സ്വയം മറന്ന് കിടക്കുകയായിരുന്നു.

പതിനൊന്നു മിനിറ്റു മുൻപ്,
വല്ലാത്ത ആവേശത്തിൽ
പടവെട്ടുകയായിരുന്നു.

പതിനഞ്ചു മിനിറ്റു മുൻപ്,
ഞാൻ നിന്നെയെന്നോടു ചേർത്തമർത്തി
ഉമ്മ വയ്ക്കുകയായിരുന്നു.

ഇരുപത്തിയഞ്ചു മിനിറ്റു മുൻപ്
ഞാൻ നിന്റെ കവിളു തലോടുകയായിരുന്നു.

മുപ്പതുമിനിറ്റു മുൻപ്,
നീ
ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരുന്നു.
ഞാനീ ചാരുകസേരയിൽ,
ഒരു സിഗരറ്റ് പുകച്ചിരിക്കുകയായിരുന്നു.

നാൽപത്തഞ്ച് മിനിറ്റു മുൻപ്
ഞാനാ തെരുവിന്ററ്റത്തെവീട്ടിലെ,
മുറിയൊഴിയുന്നതും കാത്തകത്തൊരു
മൂലക്കിരിയ്ക്കുകയായിരുന്നു.

ഒരു മണിക്കൂർ മുൻപ്,
ഞാനാ തള്ളയോട്
നിനക്കു വേണ്ടി പേശുകയായിരുന്നു.

ഒന്നര മണിക്കൂർ മുൻപ്,
ഞാനെന്റെ പെണ്ണിന്റെ ബ്രായ്ക്കകത്തൂന്ന്,
അവളുടെ മുലയുഴിഞ്ഞ്,
രണ്ടുമ്മ കൊടുത്ത്,
നാലു നൂറുനോട്ടുകൾ
പിഴുതെടുക്കയായിരുന്നു.

നീ പക്ഷേ അപ്പോഴും,
ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരുന്നു.
ഇനി അടുത്ത തൊണ്ണൂറാം മിനിറ്റിലും,
നീ,
ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരിയ്ക്കും.

ഇങ്ങനെ നിവർത്തി നിവർത്തി,
ഒടുക്കം ചുളിയുന്നേടത്ത്
നീ അവസാനിയ്ക്കുന്നു.
കുറേ വികാരപ്രേതങ്ങൾ,
ഊരു ചുറ്റാനിറങ്ങുന്നു.

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...